പുരാവസ്തുക്കൾ വാങ്ങി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട്. നൂറ്റാണ്ടുമുൻപ് മുഗൾ ഭരണാധികാരി ധരിച്ചിരുന്ന കോടികൾ വിലമതിപ്പുള്ള കണ്ണടകൾ ലേലത്തിൽ വിൽക്കുന്നു. വജ്രവും മരതകവും കൊണ്ട് അലങ്കൃതമായ ലെൻസോടുകൂടിയ രണ്ടു കണ്ണടകളാണ് ഈ മാസം അവസാനത്തിൽ ലണ്ടനിൽ ലേലത്തിന് വയ്ക്കുന്നത്. ഏകദേശം 40 കോടി രൂപയാണ് രണ്ടിനുംകൂടി മൂല്യം കണക്കാക്കുന്നത്. മുഗൾ രാജവംശത്തിന്റെ അമൂല്യശേഖരത്തിൽനിന്ന് വർഷങ്ങൾക്കുമുൻപ് കണ്ടെടുത്തതാണ് രണ്ടു കണ്ണടകളും. വജ്രം പതിച്ചതും മരതകഖചിതവുമായ രണ്ടുകണ്ണടകൾ യഥാക്രമം ഹാലോ ഓഫ് ലൈറ്റ്, ഗെയ്റ്റ് ഓഫ് പാരഡൈസ് എന്നിങ്ങനെ പേരുകളിലാണ് അറിയപ്പെടുന്നത്. വജ്രം പതിച്ച കണ്ണടയ്ക്ക് 15 കോടി രൂപയും മരതകം പതിച്ച കണ്ണടയ്ക്ക് 25 കോടിയുമാണ് അടിസ്ഥാന വില കണക്കാക്കുന്നത്. ലോകോത്തര ലേലശാലയായ സോതെബീസിലൂടെയാണ് കണ്ണടകൾ ഇതാദ്യമായി വിൽപനയ്‌ക്കെത്തുന്നത്. 200 കാരറ്റ് തൂക്കമുള്ള വജ്രവും 300 കാരറ്റിന്റെ മരതകവുമാണ് കണ്ണടകളിലുള്ളത്. അരനൂറ്റാണ്ടായി സ്വകാര്യ വ്യക്തിയുടെ ശേഖരത്തിലായിരുന്നു ഇവ. ലേലത്തിന്റെ ഭാഗമായി ന്യൂയോർക്ക്, ഹോങ്കോങ്, ലണ്ടൻ എന്നിവിടങ്ങളിൽ കണ്ണടകൾ പ്രദർശനത്തിനുവയ്ക്കും. അതേസമയം, ഏത് മുഗൾ രാജാവിന്റേതാണ് ഈ അമൂല്യമായ കണ്ണടകളെന്ന കാര്യത്തിൽ വ്യക്തതയില്ല. അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് അടക്കമുള്ള മുഗൾ ഭരണാധികാരികളുടെ കാലത്തെ ശിൽപകലാ സൗകുമാര്യത്തിന്റെ ഉദാഹരണമാണ് ഈ കണ്ണടകളെന്നാണ് സോതെബീസിന്റെ മിഡിലീസ്റ്റ്-ഇന്ത്യാ വിഭാഗം ചെയർമാൻ എഡ്വേഡ് ഗിബ്‌സ് പറയുന്നത്. ഈ മാസം 27ന് നടക്കുന്ന ആർട്‌സ് ഓഫ് ദി ഇസ്‌ലാമിക് വേൾഡ് ആൻഡ് ഇന്ത്യ ലേലത്തിലായിരിക്കും ഇവ വിൽപനയ്ക്കു വയ്ക്കുക.